യു. പ്രതിഭയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം; മുസ്ലിം ലീഗ് നേതാവിൻ്റെ പ്രസംഗം വിവാദത്തിൽ
യുഡിഎഫ് സ്ഥാനാർത്ഥി എം. ലിജുവിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച കൺവൻഷനിലായിരുന്നു ഇർഷാദിന്റെ വിവാദ പ്രസംഗം
ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്‌ക്കെതിരെ യുഡിഎഫ് കൺവൻഷനിൽ മുസ്ലിം ലീഗ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വിവാദമാകുന്നു. യുഡിഎഫ് മണ്ഡലം കൺവീനർ എ. ഇർഷാദ് നടത്തിയ അധിക്ഷേപ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
യുഡിഎഫ് സ്ഥാനാർത്ഥി എം. ലിജുവിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച കൺവൻഷനിലായിരുന്നു ഇർഷാദിന്റെ വിവാദ പ്രസംഗം. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്ത അതേ വേദിയിലാണ് സിറ്റിംഗ് എംഎൽഎ കൂടിയായ സ്ഥാനാർത്ഥിക്കെതിരെ വ്യക്തിഹത്യ നടത്തിയത്.
പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ പ്രകാരം ഇർഷാദ് ഉന്നയിച്ച പ്രധാന ആരോപണങ്ങൾ ഇവയാണ്.
വ്യക്തിപരമായ അധിക്ഷേപം: രാഷ്ട്രീയ അധികാരം ഉപയോഗിച്ച് എന്തും നടത്തുമെന്നതിന് ഉദാഹരണമാണ് സ്ഥാനാർത്ഥിയുടെ മകൻ ഉൾപ്പെട്ട കഞ്ചാവ് കേസിലെ നിലപാടെന്ന് ഇർഷാദ് ആരോപിച്ചു. ഒരു ജനപ്രതിനിധി എന്ന നിലയിൽ മണ്ഡലത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും, നാക്ക് ചാതുര്യം കൊണ്ടാണ് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും പറഞ്ഞ് മോശമായ രീതിയിൽ സംസാരിക്കുകയായിരുന്നു.
ഇതേ വേദിയിൽ വെച്ച് യുഡിഎഫ് സ്ഥാനാർത്ഥി എം. ലിജു നടത്തിയ പ്രസംഗവും നേരത്തെ ചർച്ചയായിരുന്നു. മുൻ തിരഞ്ഞെടുപ്പുകളിൽ നേരിട്ട പരാജയങ്ങളെക്കുറിച്ച് ലിജു വൈകാരികമായി സംസാരിച്ചത് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതേ വേദിയിൽ നിന്നുള്ള മുസ്ലിം ലീഗ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശവും പുറത്തെത്തുന്നത്.
സ്ഥാനാർത്ഥിയുടെ വ്യക്തിത്വത്തെയും കുടുംബത്തെയും വലിച്ചിഴച്ചുകൊണ്ടുള്ള പ്രസംഗത്തിനെതിരെ എൽഡിഎഫ് രംഗത്തുവന്നിട്ടുണ്ട്. സ്ത്രീവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ ജനാധിപത്യത്തിന് ചേർന്നതല്ലെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നുമാണ് സൂചന.
What's Your Reaction?