'പൂൾ കവറേജ്' ; അമേരിക്കയിൽ വീണ്ടും മാധ്യമ വിലക്കുമായി വൈറ്റ് ഹൗസ്
വൈറ്റ് ഹൗസ് വിഷയത്തോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

വാഷിങ്ടൺ: അമേരിക്കയിൽ വീണ്ടും മാധ്യമവിലക്കുമായി ട്രംപ് ഭരണകൂടം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നേരിട്ട് ബന്ധപ്പെട്ട വാർത്തകൾ ലഭിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി കൊണ്ടാണ് പുതിയ മാധ്യമ നയം. ലോകമെമ്പാടുമുള്ള മാധ്യമ സ്ഥാപനങ്ങൾക്ക് സേവനം നൽകുന്ന വാർത്താ ഏജൻസികൾക്കാണ് നിയന്ത്രണം. ഇത് പ്രകാരം ഭരണകൂടവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവിടുന്നതിൽ ഏജൻസികൾക്ക് നിയന്ത്രണമുണ്ടാകും.
ഓവൽ ഓഫീസ്, എയർഫോഴ്‌സ് വൺ പോലുള്ള സ്ഥലങ്ങളിൽ പുതിയ 'പൂൾ കവറേജ്' നയം ആണ് വൈറ്റ് ഹൗസ് രൂപീകരിച്ചിരിക്കുന്നത്. ട്രംപുമായി ബന്ധപ്പെട്ട മാധ്യമ കവറേജുകളിൽ അന്തിമ തീരുമാനമെടുക്കുക പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ആയിരിക്കും. ആർക്കൊക്കെ പ്രസിഡന്റിനോട് ചോദ്യങ്ങൾ ചോദിക്കാം എന്നതടക്കമുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടും.
ആയിരക്കണക്കിന് വാർത്താ സ്ഥാപനങ്ങളിലൂടെ കോടിക്കണക്കിന് വായനക്കാർക്ക് സേവനം നൽകുന്ന അസോസിയേറ്റഡ് പ്രസ് ഉൾപ്പടെയുള്ള വാർത്ത ഏജൻസികളെ നിയന്ത്രണം ബാധിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ വൈറ്റ് ഹൗസ് വിഷയത്തോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
What's Your Reaction?






