പാലോട് പടക്ക നിർമാണശാലാ ദുരന്തം: ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലോട് പേരയം താളിക്കുന്നിലുള്ള 'ആൻ ഫയർ വർക്സി'ന്റെ പടക്ക നിർമാണ യൂണിറ്റിന് തീപിടിച്ചത്
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് പടക്ക നിർമാണശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ തൊഴിലാളി മരിച്ചു. നിർമാണശാലയിലെ തൊഴിലാളിയായ താളിക്കുന്നം സ്വദേശി ഷീബ (45) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലോട് പേരയം താളിക്കുന്നിലുള്ള 'ആൻ ഫയർ വർക്സി'ന്റെ പടക്ക നിർമാണ യൂണിറ്റിന് തീപിടിച്ചത്. കഴിഞ്ഞ അഞ്ചു വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. അപകടത്തിൽ നിർമ്മാണശാലയിലെ തൊഴിലാളികളായ ഷീബയെ കൂടാതെ ജയ, ശ്രീമതി, മഞ്ജു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ഷീബയുടെ നില ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.
ഓലപ്പടക്കത്തിന് തിരി കെട്ടിക്കൊണ്ടിരുന്നപ്പോഴാണ് അപകടം നടന്നത്. വിതുര ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പാലോട് സ്വദേശി അജികുമാറിന്റെ ഉടമസ്ഥതയിലുള്ള ഈ നിർമാണ യൂണിറ്റിന് 25 മീറ്റർ മാറിയാണ് പടക്കങ്ങളുടെ സംഭരണ കേന്ദ്രവും സ്ഥിതി ചെയ്യുന്നത്.
What's Your Reaction?

