തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വൻ അഴിച്ചുപണിയുമായി സർക്കാർ. സംസ്ഥാനത്ത് 4 ജില്ലാ കലക്റ്റർമാർക്കാണ് മാറ്റം. സബ് കലക്റ്റർമാർക്കും വിവിധ ഡയറക്റ്റർമാർക്കും സ്ഥാനചലനമുണ്ട്. 25 ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്.
ന്യൂഡല്‍ഹിയില്‍ അഡീഷണല്‍ റെസിഡന്‍റ് കമ്മിഷണർ ചേതൻകുമാർ മീണയാണ് ഇനി കോട്ടയത്തിന്‍റെ പുതിയ കലക്റ്റർ. ജി പ്രിയങ്കയാണ് പുതിയ എറണാകുളം കലക്റ്റർ. നിലവിലെ എറണാകുളം കലക്റ്റർ എൻഎസ്കെ ഉമേഷ് പൊതുവിദ്യാഭ്യാസ ഡയറക്ടറാകും.
ഡോ. കെ വാസുകിയെ പൊതു വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു. വാസുകിയുടെ ഒഴിവിൽ തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി എസ് ഷാനവാസ് ചുമതലയേൽക്കും. ലൈഫ് മിഷൻ സിഇഒ ആയി പെരിന്തൽമണ്ണ സബ് കലക്റ്റർ അപൂർവ ത്രിപതിയെ മാറ്റി നിയമിച്ചു.
ദേവികുളം സബ് കളക്ടർ വിഎം ജയകൃഷ്ണനെ സിവിൽ സപ്ലൈസ് കോർപറേഷൻ എംഡിയാക്കി. മാനന്തവാടി സബ് കലക്റ്റർ മിസൽ സാഗർ ഭരതിനെ എസ്‌സി എസ്‌ടി, പിന്നോക്ക സമുദായ വികസന വകുപ്പുകളുടെ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു.
തൊഴിലുറപ്പ് പദ്ധതി ഡയറക്ടറായി കോട്ടയം സബ് കലക്റ്റർ ഡി രഞ്ജിത്തിനെ മാറ്റി നിയമിച്ചു. കോഴിക്കോട് സബ് കലക്റ്റർ ഹർഷിൽ ആർ മീണ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടറാവും. പിന്നോക്ക സമുദായ വികസന വകുപ്പ് ഡയറക്ടർ ഡോ. ജെ ഒ അരുണിനെ വയനാട് ടൗൺഷിപ്പ് പ്രൊജക്ട് ഓപ്പറേറ്റിങ് ഓഫീസറായി നിയമിച്ചു. ഒറ്റപ്പാലം സബ് കളക്ടർ ഡോ. മിഥുൻ പ്രേംരാജിനെ ലാൻ്റ് റവന്യൂ വകുപ്പ് ജോയിൻ്റ് കമ്മീഷണറായി നിയമിച്ചു.
സിവിൽ സപ്ലൈസ് കോർപറേഷൻ എംഡി ഡോ. അശ്വതി ശ്രീനിവാസിനെ ഡൽഹിയിൽ കേരള ഹൗസിൻ്റെ അഡീഷണൽ റസിഡൻ്റ് കമ്മീഷണറായി സ്ഥലംമാറ്റി. സംസ്ഥാന ഇൻഷുറൻസ് കോർപറേഷൻ വകുപ്പിൻ്റെ ഡയറക്ടർ ചുമതലയും ഇവർക്ക് നൽകി. രജിസ്ട്രേഷൻ വകുപ്പ് ഐജി ശ്രീധന്യ സുരേഷിനെ ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടറായി നിയമിച്ചു.
തൊഴിലുറപ്പ് പദ്ധതി ഡയറക്ടറായിരുന്ന എ നിസാമുദ്ദീനെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്ട്രേഷൻ ഡയറക്ടറായി നിയമിച്ചു. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എം എസ് മാധവിക്കുട്ടിയെ പാലക്കാട് ജില്ലാ കലക്റ്ററായി നിയമിച്ചു.