സാക്ഷരതാ പ്രവർത്തക കെ.വി. റാബിയ അന്തരിച്ചു
022ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു.

മലപ്പുറം: സാമൂഹികപ്രവർത്തക കെ.വി. റാബിയ (59) അന്തരിച്ചു. ഒരു മാസത്തോളമായി കോട്ടയ്ക്കലിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരൂരങ്ങാടി വെള്ളിലക്കാട് കറിവേപ്പിൽ മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും മകളായി 1966 ഫെബ്രുവരി 25നായിരുന്നു ജനനം. 2022ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു. രോഗങ്ങളും ദുരിതങ്ങളും സൃഷ്‌ടിച്ച വെല്ലുവിളികൾ അതിജീവിച്ച് സമൂഹനന്മയ്ക്കു വേണ്ടി റാബിയ ജീവിതം മാറ്റിവച്ചു.
ചന്തപ്പടി ജിഎൽപി സ്കൂൾ, തിരൂരങ്ങാടി ഗവ ഹൈസ്ക്കൂൾ, തിരൂരങ്ങാടി പിഎസ്എംഒ കോളേജ് എന്നിവടങ്ങളിലായിരുന്നു പഠനം പൂര്‍ത്തിയാക്കിയത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് അരയ്ക്ക് താഴെ തളർന്നുപോയത്. തിരൂരങ്ങാടി പിഎസ്എംഒ കോളേജിൽ ആയിരുന്നു പ്രീഡിഗ്രി പഠനം. അവിടെ വച്ച് പഠനം നിർത്തുകയും ശാരീരിക അവശതകൾ കാരണം വീട്ടിൽ തന്നെ കഴിയുകയുമായിരുന്നു. അവിടെ നിന്നാണ് സജീവമായി സാമൂഹിക വിദ്യാഭ്യാസ മേഖലയിൽ ഇടപെടാൻ തുടങ്ങിയത്.
2000ൽ അർബുദം ബാധിച്ചെങ്കിലും കീമോതെറാപ്പി വിജയകരമായി നടത്തി. 38-ാം വയസ്സിൽ കുളിമുറിയുടെ തറയിൽ തെന്നിവീണ് നട്ടെല്ല് തകർന്നു. കഴുത്തിനു താഴെ ഭാഗികമായി തളർന്ന നിലയിലായിരുന്നു. റാബിയ കളർ പെൻസിൽ ഉപയോഗിച്ച് നോട്ട്ബുക്കുകളിൽ തന്റെ ഓർമകൾ എഴുതാൻ തുടങ്ങി. ഒടുവിൽ ‘നിശബ്ദ നൊമ്പരങ്ങൾ’ പുസ്‌തകം പൂർത്തിയാക്കി. ആത്മകഥ ‘സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്’ ഉൾപ്പെടെ നാലു പുസ്‌തകം എഴുതിയിട്ടുണ്ട്. പുസ്‌തകത്തിൽ നിന്നുള്ള റോയൽറ്റിയാണ് ചികിത്സച്ചെലവുകൾക്ക് ഉപയോഗിച്ചിരുന്നത്. നാഷണൽ യൂത്ത് അവാർഡ്, സംസ്ഥാന സാക്ഷരതാ മിഷൻ അവാർഡ്, യുഎൻ ഇന്റർനാഷണൽ അവാർഡ്, കണ്ണകി സ്ത്രീ ശക്തി പുരസ്‌കാരം, വനിതാരത്നം അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. ഭർത്താവ് ബങ്കാളത്ത് മുഹമ്മദ്.
What's Your Reaction?






