കെ.എം. മാണി സ്മാരക പഠനകേന്ദ്രത്തിന് കവടിയാറിൽ ഭൂമി; നിർണായക തീരുമാനവുമായി മന്ത്രിസഭ
പ്രതിവർഷം വെറും 100 രൂപ മാത്രമാണ് പാട്ടത്തുകയായി നിശ്ചയിച്ചിരിക്കുന്നത്
തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) സ്ഥാപക നേതാവ് കെ.എം. മാണിയുടെ സ്മരണയ്ക്കായി തിരുവനന്തപുരം കവടിയാറിൽ 25 സെന്റ് ഭൂമി അനുവദിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. പഠനകേന്ദ്രത്തിന്റെ നിർമ്മാണത്തിനായി 30 വർഷത്തേക്കാണ് ഭൂമി പാട്ടത്തിന് നൽകുന്നത്. പ്രതിവർഷം വെറും 100 രൂപ മാത്രമാണ് പാട്ടത്തുകയായി നിശ്ചയിച്ചിരിക്കുന്നത്.
എൽ.ഡി.എഫിലെ മൂന്നാമത്തെ വലിയ കക്ഷിയായിട്ടും കെ.എം. മാണിക്ക് സ്മാരകം നിർമ്മിക്കാനുള്ള വാഗ്ദാനം വൈകുന്നതിൽ കേരള കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഈ അതൃപ്തി ജോസ് കെ. മാണിക്കെതിരെയുള്ള വിമർശനമായും മാറിയിരുന്നു.
2020-21 ബജറ്റിൽ അന്നത്തെ ധനമന്ത്രി തോമസ് ഐസക്ക് സ്മാരക മന്ദിരത്തിനായി അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ആറ് വർഷമായി ഈ പ്രഖ്യാപനം കടലാസിലൊതുങ്ങി നിൽക്കുകയായിരുന്നു.
കേരള കോൺഗ്രസ് മുന്നണി വിടുമോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് പിണറായി സർക്കാരിന്റെ ഈ സുപ്രധാന നീക്കം. കെ.എം. മാണിയെപ്പോലൊരു നേതാവിനെ ആദരിക്കുന്നത് രാഷ്ട്രീയ മാന്യതയാണെന്ന് സർക്കാർ മുൻപ് വ്യക്തമാക്കിയിരുന്നു. കവടിയാർ പോലെ നഗരത്തിന്റെ ഹൃദയഭാഗത്ത് തന്നെ ഭൂമി അനുവദിച്ചത് കേരള കോൺഗ്രസ് എമ്മിന് രാഷ്ട്രീയമായി വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
What's Your Reaction?

