കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പങ്കാളി അറസ്റ്റിൽ. കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാനാണ് പിടിയിലായത്. കോടഞ്ചേരി പോലീസ് ഇന്നലെ രാത്രിയാണ് അറസ്റ്റു ചെയ്തത്.
ഇയാള്‍ മയക്കുമരുന്നിന് അടിമയാണ് എന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ഷാഹിദ് പൊള്ളിച്ചത്. ഗർഭിണിയായ യുവതിയെ നാലു ദിവസമായി വീട്ടിൽ അടച്ചിട്ടിരിക്കുകയായിരുന്നു.
മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഷാഹിദിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുക്കുകയും വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം വീട്ടിലെത്തിപ്പോഴായിരുന്നു യുവതിക്ക് നേരെയുള്ള ആക്രമണം. ഗുരുതരാവസ്ഥയിലുള്ള യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഒരു വര്‍ഷമായി യുവതിയും യുവാവും ഒരുമിച്ചായിരുന്നു താമസം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഷാഹിദ് തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.