ഡൽഹി: ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഡൽഹി വിമാനത്താവള അധികൃതർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണനിലയിൽ തുടരുമെന്ന് അധികൃതർ അറിയിപ്പ് നൽകി.
ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനം സുഗമമായി തുടരും. എന്നാൽ അതിർത്തി പ്രശ്‌നങ്ങൾ കാരണം വ്യോമയാന മന്ത്രാലയത്തിന്റെ ശക്തമായ സുരക്ഷാ പ്രോട്ടോക്കോളുകൾ നിലവിലുണ്ട്. അതിനാൽ വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റമുണ്ടായേക്കാമെന്നും ചെക്ക്-ഇന്നിനായി പതിവിൽക്കൂടുതൽ സമയം വേണ്ടിവന്നേക്കുമെന്നും അധികൃതർ അറിയിച്ചു.
അതിനാൽ നിരന്തരം ഔദ്യോഗിക അറിയിപ്പുകൾ പരിശോധിക്കണം. മാത്രമല്ല നടപടികളുമായി യാത്രക്കാർ സഹകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വിമാന കമ്പനികൾ വഴിയോ ഡൽഹി വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നാണ് അധികൃതർ അറിയിക്കുന്നത്.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യ–പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് രാജ്യത്തെ 32 വിമാനത്താവളങ്ങൾ നേരത്തെ അടച്ചിരുന്നു. നിലവിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഈ വിമാനത്താവളങ്ങൾ തുറക്കുന്നതിൽ തീരുമാനമായിട്ടില്ല.