ഡൽഹി: ബിജെപിയുടെ ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തെ ചെറുക്കാൻ ശ്രമിക്കുന്നതിനിടയിൽ കോൺഗ്രസ് കൂടുതൽ ഇടതുപക്ഷമായി മാറിയിട്ടുണ്ടെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ഹൈദരാബാദില്‍ ജ്യോതി കോമിറെഡ്ഡി സ്മാരക പ്രഭാഷണത്തില്‍ 'റാഡിക്കല്‍ സെന്‍ട്രിസം: മൈ വിഷന്‍ ഫോര്‍ ഇന്ത്യ' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍.
തൻ്റെ പരാമർശങ്ങൾ പ്രായോഗിക രാഷ്ട്രീയത്തിന്റെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ചല്ല. എന്നാൽ വിശ്വാസങ്ങളെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചാണ്. അവിടെ ചില വിടവുകൾ നികത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്ത്രപരമായ ക്രമീകരണങ്ങൾ കൂടുതൽ വരുത്തിയിട്ടുണ്ട്. എന്നാൽ ചില കാര്യങ്ങൾ എടുത്ത് നോക്കുമ്പോൾ മുമ്പത്തേക്കാൾ വളരെയധികം ഇടതുപക്ഷ പാർട്ടിയായി മാറിയിരിക്കുന്നു എന്നതാണ് ഒരു അനന്തരഫലമെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. മന്‍മോഹന്‍ സിങ്ങിനെ പോലുള്ളവരുടെ കാലഘട്ടത്തില്‍ കോണ്‍ഗ്രസ് കുറച്ച് കൂടി കേന്ദ്രീകൃതമായിരുന്നു. തൊട്ടുമുമ്പ് അധികാരത്തിലുണ്ടായിരുന്ന ബിജെപി സര്‍ക്കാരിന്റെ ചില നയങ്ങള്‍ യുപിഎ സര്‍ക്കാര്‍ കടം കൊണ്ടിരുന്നുവെന്നും ശശി തരൂർ പറഞ്ഞു.