കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ നടി ലക്ഷ്മി മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന കേസാണ് കോടതി റദ്ദാക്കിയത്. എഫ്‌ഐആര്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി മേനോനും കോടതിയെ സമീപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് നടപടി. ലക്ഷ്മി ആർ മേനോനെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതോടെയാണ് കേസ് റദ്ദാക്കിയത്. കൊച്ചി ബാനർജി റോഡിലെ ബാറിനു മുന്നിൽ ഐടി ജീവനക്കാരനായ യുവാവുമായി തർക്കമുണ്ടാവുകയും ലക്ഷ്മി മേനോൻ ഉൾപ്പെട്ട സംഘം ഇയാളെ തട്ടിക്കൊണ്ടുപോയി മർദിച്ച് ആലുവയിൽ ഇറക്കിവിട്ടെന്നുമാണ് കേസ്.
നടിയെ മൂന്നാം പ്രതിയാക്കിയായിരുന്നു കേസെടുത്തിരുന്നത്. സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് നടി ലക്ഷ്മി മേനോനും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് മനസ്സിലായത്. നോര്‍ത്ത് പോലീസ് നടത്തിയ അന്വേഷണത്തില്‍ മിഥുന്‍, സോനമോള്‍, അനീഷ് എന്നിവരെ അറസ്റ്റ് ചെയ്തു.