ഡാലിയ മാറ്റി താമരയാക്കി, കലോത്സവ വേദിയുടെ പേരിൽ വിവാദം വഴക്കിനും വാക്കേറ്റത്തിനുമില്ലെന്ന് മന്ത്രി
നേരത്തെ 'ഡാലിയ' എന്ന് പേരിട്ടിരുന്ന പതിനഞ്ചാമത്തെ വേദിക്കാണ് ഇപ്പോൾ 'താമര' എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നത്
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വേദികൾക്ക് പൂക്കളുടെ പേര് നൽകിയപ്പോൾ ദേശീയ പുഷ്പമായ താമരയെ ഒഴിവാക്കിയെന്ന വിവാദത്തിന് വിരാമം. കലോത്സവത്തിലെ ഒരു വേദിക്ക് 'താമര' എന്ന് പേര് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നേരത്തെ 'ഡാലിയ' എന്ന് പേരിട്ടിരുന്ന പതിനഞ്ചാമത്തെ വേദിക്കാണ് ഇപ്പോൾ 'താമര' എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നത്. കുഞ്ഞുമക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ വഴക്കും വാക്കേറ്റവും ഇല്ലാതെ എല്ലാവരെയും സഹകരിപ്പിച്ച് മുന്നോട്ട് പോകാനാണ് സർക്കാരിന് താല്പര്യമെന്ന് മന്ത്രി വ്യക്തമാക്കി. ആർക്കും വഴങ്ങിയിട്ടല്ല, മറിച്ച് അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കാനാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിചേർത്തു.
കലോത്സവ വേദികൾക്ക് സൂര്യകാന്തി, പാരിജാതം, നീലക്കുറിഞ്ഞി തുടങ്ങിയ 25 പൂക്കളുടെ പേരുകൾ നൽകിയപ്പോൾ താമരയെ മനഃപൂർവ്വം ഒഴിവാക്കിയതാണെന്ന് ആരോപിച്ച് ബിജെപി ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പേര് പുതുക്കി നിശ്ചയിക്കാൻ സർക്കാർ തയ്യാറായത്.
സൂര്യകാന്തി, പാരിജാതം, നീലക്കുറിഞ്ഞി, പവിഴമല്ലി, ശംഖുപുഷ്പം, ചെമ്പകം, മന്ദാരം, കനകാംബരം, ഗുൽമോഹർ, ചെമ്പരത്തി, കർണികാരം, നിത്യകല്ല്യാണി, പനിനീർപ്പൂവ്, നന്ത്യാർവട്ടം, താമര (പഴയ ഡാലിയ), വാടാമല്ലി, മുല്ലപ്പൂവ്, ആമ്പൽപ്പൂവ്, തുമ്പപ്പൂവ്, കണ്ണാന്തളി, പിച്ചകപ്പൂവ്, ജമന്തി, തെച്ചിപ്പൂവ്, താഴമ്പൂവ്, ചെണ്ടുമല്ലി.
What's Your Reaction?

