വാല്‍പ്പാറയില്‍ ബൈക്ക് റൈഡിനെത്തിയ ജര്‍മന്‍ സ്വദേശിക്ക് കാട്ടാന ആക്രമണത്തില്‍ ദാരുണാന്ത്യം

കോയമ്പത്തൂര്‍: വാല്‍പ്പാറയില്‍ കാട്ടാനാക്രമണത്തില്‍ ജര്‍മന്‍ സ്വദേശി കൊല്ലപ്പെട്ടു. ബൈക്ക് റൈഡിനായെത്തിയ ജര്‍മന്‍ സ്വദേശി മൈക്കിള്‍ (76) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ (ഫെബ്രുവരി 4) വൈകീട്ട് 6.30ന് വാൽപാറ റേഞ്ച് ഹൈവേയിൽ ടൈഗർ വാലിയിലായിരുന്നു സംഭവം. കാട്ടാന റോഡ് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
പിന്നിലെത്തിയ ബൈക്കിന്‍റെ ശബ്ദം കേട്ട് കാട്ടാന പരിഭ്രാന്തിയിലാകുകയും തിരിഞ്ഞുവന്ന് ബൈക്ക് കൊമ്പിൽ കോർത്ത് കാട്ടാന എറിയുകയായിരുന്നെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വനമേഖലയിൽ നിന്നെത്തിയ കാട്ടാന റോഡ് കുറുകെ കടക്കുമ്പോൾ ഇരുവശത്തും വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. മറ്റു വാഹനങ്ങളിലുള്ളവരും വനപാലകരും കാട്ടാന അവിടെ ഉള്ളതായി പറഞ്ഞെങ്കിലും ഇയാള്‍ നിര്‍ദേശം അവഗണിച്ച് ബൈക്കിൽ മുന്നോട്ടുപോയതാണ് കാട്ടാനയുടെ ആക്രമണത്തില്‍പ്പെടാന്‍ പ്രധാന കാരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ബൈക്കിൽനിന്നു വീണ മൈക്കിൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണ്ടും ആനയുടെ പിടിയില്‍പ്പെടുകയായിരുന്നു. വനപാലകർ പടക്കം പൊട്ടിച്ച് ആനയെ വിരട്ടി ഓടിച്ച ശേഷമാണ് പരിക്കേറ്റ മൈക്കിളിനെ റോഡിൽനിന്നു മാറ്റാനായത്. ഉടൻതന്നെ വാട്ടർഫാൾ എസ്റ്റേറ്റ് ആശുപത്രിയിലും തുടർചികിത്സയ്ക്കായി പൊള്ളാച്ചി സർക്കാർ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രിയോടെ മൈക്കിളിന് മരണം സംഭവിച്ചു. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?






