ഇടുക്കി: പീരുമേട്ടിൽ കഴിഞ്ഞ ദിവസം വനത്തിനുള്ളിൽ ആദിവാസി വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. കാട്ടാന ആക്രമണത്തിലാണ് വീട്ടമ്മ മരിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്നത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് മരണകാരണം വ്യക്തമായത്.
തോട്ടാപ്പുര ഭാഗത്ത് താമസിച്ചിരുന്ന സീത (42) ആണ് കൊല്ലപ്പെട്ടത്. വനത്തില്‍വച്ച് വെള്ളിയാഴ്ച കാട്ടാന ആക്രമിച്ചു എന്നായിരുന്നു ഇവരുടെ ഭർത്താവ് ബിനു പറഞ്ഞിരുന്നത്. നിർണായക വിവരങ്ങളാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉള്ളത്. കൊല്ലപ്പെട്ട സീത ക്രൂരമായ മർദനത്തിനിരയായിരുന്നു. സീതയുടെ തല പാറയിൽ ഇടിച്ചതിന്റ പാടുകളും കണ്ടെത്തിയിരുന്നു. കല്ല് കൊണ്ടുള്ള മർദനത്തിൽ തലയ്ക്കു സാരമായ പരുക്കേറ്റിട്ടിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പോലീസ് പറയുന്നു. വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത് എന്നാണ് ഇയാൾ ഇന്നലെ പറഞ്ഞിരുന്നത്. എന്നാൽ വന്യ മൃഗ ആക്രമണ ലക്ഷണം ഒന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയില്ല. എന്നാൽ മുഖത്തും കഴുത്തിലും മല്‍പ്പിടുത്തം നടന്ന പാടുകള്‍ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഭര്‍ത്താവ് ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.