ഓപ്പറേഷന്‍ സിന്ദൂര്‍: വധിച്ചത് നൂറോളം ഭീകരരെ, 35-40 പാക് സൈനികര്‍ കൊല്ലപ്പെട്ടു

ന്യൂഡൽഹി: പാകിസ്ഥാനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങളിൽ നടത്തിയ പ്രത്യാക്രമണത്തിൽ നൂറോളം ഭീകരരെ വധിച്ചെന്ന് ഇന്ത്യൻ സൈന്യം. ഇന്ത്യ – പാക് വെടിനിർത്തൽ ധാരണയ്ക്കുശേഷം നടത്തുന്ന സംയുക്ത വാർത്താസമ്മേളനത്തില്‍ ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് ലെഫ്റ്റനന്റ് ജനറൽ രാജീവ് ഗായ്, എയർമാർഷൽ എ.കെ.ഭാരതി, വൈസ് അഡ്‌മിറൽ എ.എൻ.പ്രമോദ് തുടങ്ങിയവരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സൈന്യം ലക്ഷ്യമിട്ടത് ഭീകരവാദികളെ മാത്രമാണ്. കൃത്യവും നിയന്ത്രിതവുമായി ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യയുടെ ആക്രമണത്തിൽ ചില ഭീകരകേന്ദ്രങ്ങളിൽനിന്ന് ഭീകരർ ഒഴിഞ്ഞുപോയെന്നും സൈന്യം വ്യക്തമാക്കി. കാണ്ഡഹാര്‍ വിമാനം റാഞ്ചല്‍, പുല്‍വാമ സ്‌ഫോടനം എന്നിവയില്‍ പങ്കാളിത്തമുള്ള കൊടുംഭീകരരായ യൂസുഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസിര്‍ അഹമ്മദ് എന്നിവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് കൂട്ടിച്ചേര്‍ത്തു. ഭീകരവാദത്തിന്റെ ആസൂത്രകരെയും ഭീകരകേന്ദ്രങ്ങളെയും തകര്‍ക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഈ സൈനിക നടപടി ആസൂത്രണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
മേയ് ഏഴാം തീയതിക്കും പത്താം തീയതിക്കുമിടയില്‍ പാക് സൈന്യത്തിലെ 35-40 സൈനികര്‍ കൊല്ലപ്പെട്ടു. പാകിസ്താനിലും പാക് അധീന കശ്മീരിലും ഇന്ത്യ നടത്തിയ ആക്രമണങ്ങള്‍ ഭീകരവാദികളെ മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നെന്നും കര-വ്യോമ-നാവികസേനാ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പാകിസ്ഥാൻ മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ഫോണിൽ വിളിച്ചതിനെ തുടർന്നാണ് വെടിനിർത്തലിന് ധാരണയായതെന്ന് എയർ മാർഷൽ എ.കെ. ഭാരതി പറഞ്ഞു. എന്നാൽ, പാകിസ്ഥാൻ ഈ ധാരണ ലംഘിച്ച് വിവിധയിടങ്ങളിൽ ആക്രമണം നടത്തി.
ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ച് വെളിപ്പെടുത്താനാകില്ല. ശത്രുവിന് കനത്ത തിരിച്ചടി നൽകി. ചില പാക് വിമാനങ്ങൾ തകർത്തു. എത്ര എണ്ണമാണെന്ന് ഈ ഘട്ടത്തിൽ വെളിപ്പെടുത്തുന്നില്ല. പാക് വിമാനങ്ങൾ തകർത്തതിനെക്കുറിച്ച് വരുംദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്നും ഇതുസംബന്ധിച്ച സാങ്കേതിക പരിശോധന നടക്കുന്നെന്നും എ.കെ.ഭാരതി വ്യക്തമാക്കി.
What's Your Reaction?






