ജി. സുധാകരന്റെ പൊട്ടിത്തെറി; 'രമേശ് ചെന്നിത്തലയും സിപിഎമ്മിലെ ചിലരും ചേർന്നുള്ള കൂട്ടുകച്ചവടം അവസാനിപ്പിക്കണം'
ആലപ്പുഴ ∙ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെയും സിപിഎമ്മിലെ ചിലരെയും ലക്ഷ്യമിട്ട് വിമർശനവുമായി മുൻമന്ത്രി ജി. സുധാകരൻ. ആലപ്പുഴയിൽ കോൺഗ്രസും സിപിഎമ്മിലെ ചിലരും ചേർന്ന് നടത്തുന്ന "കൂട്ടുകച്ചവടം" അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നഗരസഭയുടെ നേതൃത്വത്തിൽ എംഎൽഎമാർക്ക് നൽകിയ സ്വീകരണ ചടങ്ങിലുണ്ടായ വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സുധാകരന്റെ പ്രതികരണം. ഖാദി ഓണം റിബേറ്റ് മേളയുടെ ജില്ലാതല ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വീകരണ ചടങ്ങിൽ താൻ കൃത്യസമയത്ത് എത്തിയിരുന്നുവെങ്കിലും എൽഡിഎഫ് നേതാക്കൾ പ്രതിഷേധത്തിലായിരുന്നുവെന്ന് സുധാകരൻ പറഞ്ഞു. നഗരസഭാ അധ്യക്ഷ മോളി ജേക്കബിനെതിരെ എൽഡിഎഫ് കൗൺസിലർമാർ പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചിട്ടും പൊലീസ് ഇടപെട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
പൊലീസിനും നഗരസഭാ അധ്യക്ഷയ്ക്കും കോൺഗ്രസ് പ്രവർത്തകർക്കും പ്രതിഷേധത്തെക്കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നുവെന്നും ചടങ്ങിൽ തുടർന്നിരുന്നെങ്കിൽ സംഘർഷമുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. "എന്നെ അടിച്ചാൽ തിരിച്ചടിക്കുകയാണ് എന്റെ ശീലം. അതിനാലാണ് മടങ്ങിയത്," എന്നും സുധാകരൻ വ്യക്തമാക്കി.
സംഭവത്തിൽ ലോക്കൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വീകരണ വേദിയിൽ സ്ത്രീസുരക്ഷയെക്കുറിച്ച് പ്രസംഗിച്ച എൽഡിഎഫ് നേതാവിനെയും സുധാകരൻ വിമർശിച്ചു.
What's Your Reaction?



