മുസ്ലിം വിരുദ്ധ പരാമര്‍ശം; ബിജെപി നേതാവ് പി.സി. ജോര്‍ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി: മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ കേസില്‍ ബിജെപി നേതാവ് പി.സി. ജോര്‍ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഹർജി തള്ളിയത്. പി.സി.ജോർജ് കോടതി ഏർപ്പെടുത്തിയ ജാമ്യവ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇത്തരത്തിലുള്ള പ്രസ്താവനകൾ പുറപ്പെടുവിക്കരുതെന്നതടക്കം മുൻപ് ജാമ്യം നൽകിയപ്പോൾ ചുമത്തിയ വ്യവസ്ഥകളുടെ ലംഘനമാണ് പി.സി.ജോർജ് നടത്തിയിരിക്കുന്നതെന്ന് കേസിന്‍റെ വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പി.സി. ജോർജിനെപ്പോലെ ദശകങ്ങളായി പൊതുപ്രവർത്തനം നടത്തുന്നവർ ഇത്തരത്തിൽ പെരുമാറിയാൽ തങ്ങൾക്കും ഇത്തരത്തിൽ ജാമ്യവ്യവസ്ഥകൾ ലംഘിക്കാമെന്ന് മറ്റുള്ളവരും ധരിക്കില്ലേയെന്നും കോടതി ആരാഞ്ഞിരുന്നു. ടെലിവിഷൻ ചർച്ചയ്ക്കിടെ മതവിദ്വേഷ പരാമർശം അബദ്ധത്തിൽ പറഞ്ഞു പോയതാണെന്നായിരുന്നു പി.സി.ജോർജിന്‍റെ അഭിഭാഷകന്‍ വാദിച്ചത്. അപ്പോൾ തന്നെ മാപ്പ് പറഞ്ഞെന്നും അഭിഭാഷകൻ വ്യക്തമാക്കി.
മുൻ ജാമ്യ ഉത്തരവ് ലംഘിച്ചിട്ടില്ലെന്നും പ്രസ്താവനയോ പ്രസംഗമോ നടത്തരുതെന്നായിരുന്നു മുൻ ഉത്തരവിൽ ഉണ്ടായിരുന്നതെന്നും അഭിഭാഷകൻ പറഞ്ഞു. ഇവിടെ സംഭവിച്ചത് ടെലിവിഷന്‍ ചർച്ചക്കിടെ പ്രകോപിതനായപ്പോൾ അബദ്ധത്തിൽ ചില കാര്യങ്ങൾ പറഞ്ഞു പോയതാണ്. അതിനാൽ മുന്‍കൂർ ജാമ്യം നൽകണമെന്നായിരുന്നു വാദം.
What's Your Reaction?






