ലഹരിക്കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിൽ; രക്തസാംപിളില്‍ ലഹരിസാന്നിധ്യം
നടൻ ശ്രീകാന്തിനും ലഹരിമരുന്ന് കൈമാറിയെന്ന് പോലീസിനു മൊഴി നല്‍കിയിരുന്നു

ചെന്നൈ: ലഹരിക്കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിൽ. നടനെ തിങ്കളാഴ്ച രാവിലെ ചെന്നൈ പോലീസിന്റെ ആന്‍റി – നർക്കോട്ടിസ് ഇന്റലിജൻസ് വിഭാഗം (എഎൻഐയു) ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം അറസ്റ്റിലായ അണ്ണാഡിഎംകെ മുൻ നേതാവ് പ്രസാദിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. നുങ്കംപാക്കത്തെ ഒരു ബാറിൽ ഉണ്ടായ അടിപിടിയെ തുടർന്നാണ് അണ്ണാഡിഎംകെ പ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
നടൻ ശ്രീകാന്തിനും ലഹരിമരുന്ന് കൈമാറിയെന്ന് ഇയാൾ പോലീസിനു മൊഴി നല്‍കിയിരുന്നു. ഒരു ഗ്രാം കൊക്കെയ്ൻ 12,000 രൂപയ്ക്ക് ശ്രീകാന്തിനു നൽകിയെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ഇതുസംബന്ധിച്ച അന്വേഷണത്തിനാണ് ശ്രീകാന്തിനെ വിളിച്ചുവരുത്തിയത്. ശ്രീകാന്തിന്റെ രക്തസാംപിളുകൾ പരിശോധിച്ചപ്പോൾ ലഹരിസാന്നിധ്യം കണ്ടെത്തിയെന്നാണു സൂചന. ബെംഗളൂരുവിൽ താമസിക്കുന്ന ഒരു നൈജീരിയൻ പൗരനിൽ നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്നാണ് പ്രസാദ് പോലീസിനോടു പറഞ്ഞത്.
What's Your Reaction?






