കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍റെ വിയോഗം അപ്രതീക്ഷിതമാണെന്ന് നദി ഉർവശി. ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ലെന്നും നടി പറഞ്ഞു. എറണാകുളത്ത് ഒരു സിനിമയുടെ പൂജയിലാണ് അവസമായി കണ്ടത് എന്നും ഉർവശി പറഞ്ഞു.
അന്ന് ഒരുപാട് നേരം സംസാരിക്കുകയും പഴയ കാര്യങ്ങൾ ഓർത്തെടുത്ത് പറയാനും അദ്ദേഹം ഉത്സാഹം കാണിച്ചു. ഏറ്റവും അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ശ്രീനിവാസൻ. മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ എന്താണ് പറയേണ്ടതെന്ന് അറിയാത്ത അത്രയും വേദനയാണെന്നും ഉർവശി പറഞ്ഞു.
ശ്രീനിയേട്ടന്‍റെ കുറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എപ്പോഴും ഞാൻ നന്നായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. വലിയൊരു കലാകാരനായിരുന്നു അദ്ദേഹം. ഓര്‍ക്കാൻ ഒരുപാട് കഥകളും കഥാപാത്രങ്ങളും സമ്മാനിച്ചു.
അദ്ദേഹത്തിന്റെ ഊർജം കണ്ടപ്പോൾ ആരോഗ്യം വീണ്ടെടുത്ത് സിനിമയിലേക്ക് തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരുപാട് സങ്കടവും വിഷമവുമുണ്ട്.അദ്ദേഹത്തിന്റെ കുടുംബത്തിന് ദുഃഖം താങ്ങാനുള്ള ശക്തിയുണ്ടാകട്ടെയെന്നും ഉർവശി മാധ്യമങ്ങളോട് പറഞ്ഞു.