കോഴിക്കോട് ഷിഗല്ലയും പക്ഷിപ്പനിയും പടരുന്നു; 51 പേർ നിരീക്ഷണത്തിൽ; കടുത്ത നിയന്ത്രണങ്ങളുമായി ആരോഗ്യവകുപ്പ്
ഷിഗല്ല രോഗലക്ഷണങ്ങളുമായി പെരുവയലിൽ 51 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്
കോഴിക്കോട്: ജില്ലയിൽ ഒരേസമയം ഷിഗല്ല രോഗവ്യാപനവും പക്ഷിപ്പനിയും സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും അതീവ ജാഗ്രതയിൽ. പെരുവയൽ പഞ്ചായത്തിൽ ഷിഗല്ല പടരുന്നതിന്റെ ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു.
ഷിഗല്ല രോഗലക്ഷണങ്ങളുമായി പെരുവയലിൽ 51 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇതിനിടെ നല്ലളം ഉൾപ്പെടെയുള്ള അഞ്ച് മേഖലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രതിരോധ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
പെരുവയൽ പഞ്ചായത്തിൽ രോഗം എവിടെനിന്നാണ് പടർന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കുടിവെള്ളത്തിന്റെയും ഭക്ഷണസാധനങ്ങളുടെയും കൂടുതൽ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ വീടുകൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണവും ഊർജ്ജിതമാക്കി. ഒരാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
നല്ലളം ഡിവിഷനിലും രോഗം സ്ഥിരീകരിച്ച നാല് പഞ്ചായത്തുകളിലും ആർആർടി (RRT) സംഘത്തിന്റെ നേതൃത്വത്തിൽ വളർത്തുപക്ഷികളെ കൊന്നൊടുക്കി (Culling). രോഗം കണ്ടെത്തിയ സ്ഥലത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ കോഴി, താറാവ്, കാട എന്നിവയുടെ വിൽപനയും ഉപയോഗവും കർശനമായി നിരോധിച്ചു.
പക്ഷിപ്പനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ മൃഗസംരക്ഷണ വകുപ്പിനെയോ ജില്ലാ കൺട്രോൾ റൂമിനെയോ വിവരമറിയിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനും കൈകൾ കൃത്യമായി കഴുകാനും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. പക്ഷിപ്പനി ബാധിത പ്രദേശങ്ങളിൽ താമസിക്കുന്നവർ വളർത്തുപക്ഷികളുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം.
What's Your Reaction?