കേരള നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം രാവിലെ, ബജറ്റ് 29ന്
ഇന്ന് രാവിലെ 9 മണിക്ക് ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തും
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് ഇന്ന് (ചൊവ്വാഴ്ച) തുടക്കമാകും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള അവസാന പൂർണ്ണരൂപത്തിലുള്ള സമ്മേളനമായതിനാൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിലുള്ള ശക്തമായ വാഗ്വാദങ്ങൾക്കും രാഷ്ട്രീയ പോരാട്ടങ്ങൾക്കും സഭ വേദിയാകും.
ഇന്ന് രാവിലെ 9 മണിക്ക് ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തും. സഭയിലെത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് സ്വീകരിക്കും. ആദ്യദിവസം നയപ്രഖ്യാപനം മാത്രമേ ഉണ്ടാകൂ. ജനുവരി 29-ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. സർക്കാർ ജീവനക്കാരുടെ അഷ്വേർഡ് പെൻഷൻ സ്കീം ഉൾപ്പെടെയുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജനുവരി 22, 27, 28 തീയതികളിൽ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചകൾ നടക്കും. അന്തരിച്ച എം.എൽ.എമാരായ വാഴൂർ സോമൻ, കാനത്തിൽ ജമീല എന്നിവർക്ക് ആദരമർപ്പിച്ച് നാളെ (ബുധനാഴ്ച) സഭ പിരിയും. ലൈംഗികാതിക്രമ കേസിൽ ജയിലിലായതിനാൽ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ സഭയിലെത്തില്ല. ഇദ്ദേഹത്തിനെതിരായ പ്രിവിലേജ് ലംഘന പരാതി സഭയുടെ എത്തിക്സ് കമ്മിറ്റിക്ക് വിടാനും സാധ്യതയുണ്ട്.
What's Your Reaction?

