കോട്ടയം: ആഭിചാരക്രിയയ്ക്കായി യുവതിയെ ഉപദ്രവിച്ച കേസിൽ ഭർത്താവും ഭർതൃ പിതാവും അടക്കം മൂന്നുപേർ അറസ്റ്റിൽ. തിരുവഞ്ചൂരിലാണ് സംഭവം. ഈ മാസം രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം.
മരിച്ചവരുടെ ആത്മാവ് ദേഹത്ത് കയറിയെന്ന് പറഞ്ഞ് കെട്ടിയിട്ട് മദ്യം കുടിപ്പിച്ചും ബീഡി കൊണ്ട് പൊള്ളിച്ചുമായിരുന്നു ക്രൂരത. ഇതേ തുടർന്ന് യുവതിയുടെ മാനസിക നില തകരാറിലാകുകയായിരുന്നു. ഭർത്താവ് അഖിൽദാസ്, ഇയാളുടെ അച്ഛൻ ദാസ്, തിരുവല്ല സ്വദേശി മന്ത്രവാദി ശിവദാസ് എന്നിവരാണ് പിടിയിലായത്.
അഖിൽ ദാസിന്റെ ഭാര്യയുടെ ശരീരത്തിൽ ദുരാത്മാവ് കുടിയേറി എന്നാരോപിച്ചായിരുന്നു ആഭിചാരക്രിയ. പകൽ 11 മണി മുതൽ രാത്രി 9 മണി വരെ മണിക്കൂറുകൾ നീണ്ട ആഭിചാര ക്രിയകളാണ് നടന്നതായാണ് യുവതിയുടെ പിതാവ് പോലീസിൽ നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്.
അഖിൽദാസിന്റെയും യുവതിയുടെയും പ്രണയ വിവാഹമായിരുന്നു. ഇരുവരും വീട്ടിൽ കഴിയവെ യുവാവിന്റെ അമ്മയാണ് പെൺകുട്ടിയ്ക്ക് മേൽ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കൾ കയറിയിട്ടുണ്ടെന്ന് പറഞ്ഞത്. അഖിൽ ദാസിന്റെ അമ്മയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ടെങ്കിലും ഇവർ ഒളിവിലാണ്.അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്.