നിയമങ്ങൾ കാറ്റിൽ പറത്തി താൽക്കാലിക തസ്തികകളിൽ പിൻവാതിൽ നിയമനങ്ങൾ തകൃതി; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്

സാമൂഹിക നീതി വകുപ്പിൽ 2016 മെയ് മുതൽ 2024 ഏപ്രിൽ വരെ ആകെ 869 താൽക്കാലിക നിയമനങ്ങൾ നടത്തിയതായി കണക്കുകൾ പറയുന്നു. എന്നാൽ ഇതിൽ 71 എണ്ണം മാത്രമേ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ വഴി നടത്തിയിട്ടുള്ളൂ

Apr 22, 2025 - 10:36
Apr 22, 2025 - 20:18
 0  16
നിയമങ്ങൾ കാറ്റിൽ പറത്തി താൽക്കാലിക തസ്തികകളിൽ പിൻവാതിൽ നിയമനങ്ങൾ തകൃതി; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളെ നോക്കുകുത്തിയാക്കി താൽക്കാലിക തസ്തികകളിൽ പിൻവാതിൽ നിയമനങ്ങൾ വൻതോതിൽ നടക്കുന്നുവെന്ന് റിപ്പോർട്ട്. ആവർത്തിച്ചുള്ള സർക്കുലറുകളും നിയമപരമായ ഉത്തരവുകളും ഉണ്ടായിരുന്നിട്ടും സംസ്ഥാന സർക്കാർ വകുപ്പുകളിലെ താൽക്കാലിക നിയമനങ്ങൾ പിൻവാതിലിൽ കൂടെ നടക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ നാല് വർഷത്തിനിടെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ വഴി 46,571 ഉദ്യോഗാർത്ഥികളെ മാത്രമേ നിയമിച്ചിട്ടുള്ളൂവെന്നാണ് നിയമസഭയിൽ സമർപ്പിച്ച കണക്കുകൾ വ്യക്തമാകുന്നത്. 2025 ഫെബ്രുവരി 28 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തുടനീളമുള്ള താൽക്കാലിക സർക്കാർ ജോലികൾക്കായി രജിസ്റ്റർ ചെയ്ത 23,75,342 പേരിൽ വെറും 1.96% മാത്രമാണിത്.

ഈ കണക്കുകളുടെ അടിസ്ഥാനത്തിലാകും പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് നടപടി സ്വീകരിച്ചത്. എല്ലാ താൽക്കാലിക നിയമനങ്ങളുടെയും വിശദമായ റിപ്പോർട്ട് തയ്യാറാക്കാനും നിയമവിരുദ്ധമെന്ന് കണ്ടെത്തിയവ റദ്ദാക്കാനും വകുപ്പ് ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ തീരുമാനിച്ചിരിക്കുകയാണ്.

വകുപ്പുകൾ നിർദ്ദേശങ്ങൾ അവഗണിക്കുന്നത് തുടരുന്നുവെന്നും രാഷ്ട്രീയ മുൻഗണനകളുടെ അടിസ്ഥാനത്തിലാണ് നിയമനങ്ങൾ കൂടുതലും നടത്തുന്നതെന്നുമാണ് പുറത്തുവരുന്ന ഞെട്ടിപ്പിക്കുന്ന വിവരം. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

പബ്ലിക് സർവീസ് കമ്മീഷന്റെ പരിധിക്ക് പുറത്തുള്ള എല്ലാ നിയമനങ്ങളും, പ്രത്യേകിച്ച് സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, സർക്കാർ ധനസഹായം നൽകുന്ന സ്ഥാപനങ്ങൾ എന്നിവയിലെ താൽക്കാലിക തസ്തികകൾ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ വഴി മാത്രമേ നടത്താവൂവെന്നാണ് 1959-ലെ നിർബന്ധിത ഒഴിവുകൾ സംബന്ധിച്ച വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഈ നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ഇപ്പോഴത്തെ നിയമനങ്ങൾ.

സാമൂഹിക നീതി വകുപ്പിൽ 2016 മെയ് മുതൽ 2024 ഏപ്രിൽ വരെ ആകെ 869 താൽക്കാലിക നിയമനങ്ങൾ നടത്തിയതായി കണക്കുകൾ പറയുന്നു. എന്നാൽ ഇതിൽ 71 എണ്ണം മാത്രമേ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ വഴി നടത്തിയിട്ടുള്ളൂ. ബാക്കി 798 നിയമനങ്ങൾ ഇന്റേണൽ ഇന്റർവ്യൂകളിലൂടെയോ മെറിറ്റ് അസസ്‌മെന്റുകളിലൂടെയോ ആണ് നടത്തിയത്.

സാമൂഹിക നീതി ഡയറക്ടറേറ്റിൽ മാത്രമായി 584 നിയമനങ്ങൾ നടത്തി. അതുപോലെ  കേരള സോഷ്യൽ സെക്യൂരിറ്റി മിഷനിൽ 226 ഉം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ 37 ഉം അങ്ങനെ ഓരോ വകുപ്പുകളിലെയും കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്.

ജില്ലാതല ഡാറ്റ പ്രകാരം ഏറ്റവും കൂടുതൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷനുകൾ തിരുവനന്തപുരത്താണ്. 3,86,549 ഉദ്യോഗാർത്ഥികളാണ് ഇവിടെയുള്ളത്. തൊട്ടുപിന്നിൽ കൊല്ലം (2,69,692). എന്നാൽ കഴിഞ്ഞ നാല് വർഷത്തിനിടെ എക്‌സ്‌ചേഞ്ചുകൾ വഴി ഏറ്റവും കൂടുതൽ അഡ്‌ഹോക്ക് നിയമനങ്ങൾ നടന്ന ജില്ലകൾ എറണാകുളവും (7,697), തിരുവനന്തപുര- വുമാണ് (6,333). പക്ഷെ വളരെക്കുറച്ചു പേരെ മാത്രമാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിച്ചിരിക്കുന്നത്.

അതേസമയം പിൻവാതിൽ നിയമനത്തിൽ പ്രതികരണവുമായി ഡോ. ശശി തരൂർ എം.പി രംഗത്തെത്തി. കേരളത്തിലെ തൊഴിലന്വേഷകരുടെ യോഗ്യതയെയും മനുഷ്യാവകാശങ്ങളെയും പൂർണമായും വഞ്ചിക്കുന്ന ഈ രീതി വർഷങ്ങളായി നമ്മുടെ നാട്ടിൽ നടക്കുന്നുണ്ടെന്നാണ് തരൂർ പ്രതികരിച്ചത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ വോട്ട് അടിത്തറ ലക്ഷ്യമിട്ടാണ് പിൻവാതിൽ നിയമങ്ങൾ നടക്കുന്നതെന്നും തൊഴിലന്വേഷകരായ സാധാരണക്കാരെ തഴയുന്നത് അന്യായമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

What's Your Reaction?

like

dislike

love

funny

angry

sad

wow