കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്നതിന് അഞ്ച് പേർക്കെതിരെ കേസ്. അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചുവെന്നാണ് വിവരം. നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിലാണ് ഇവർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്നത്.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. മലപ്പുറം സ്വദേശികളായ നസീബ് സിപി, ജ്യോതിൽ ബാസ്, മുഹമ്മത് ഹാരിസ്, ഫൈസൽ, അബ്ദുൾ വാഹിദ് എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് വെങ്ങാലി പാലം സൗത്ത് പോയിന്റ് മുതലാണ് ഇവർ വാഹനത്തെ പിന്തുടർന്നത്.
കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്ന മുഖ്യമന്ത്രി സഞ്ചരിച്ച വാഹനവ്യൂഹത്തിന് ഇടയിലേക്ക് സംഘം കടക്കുകയായിരുന്നു. തുടർന്ന് വെസ്റ്റ് ഹിൽ ചുങ്കത്ത് വെച്ചാണ് ഇവർ പിടിയിലായത്. വാഹനത്തിൽനിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.
നടക്കാവ് പോലീസാണ് കേസ് എടുത്തത്. ചോദ്യം ചെയ്യലിൽ ഇവർ ഇലക്ട്രിക്കൽ തൊഴിലാളികൾ ആണെന്ന് വ്യക്തമായെന്ന് പൊലീസ് അറിയിച്ചു. ആംബുലൻസിന് പിന്നാലെ പോയാൽ പെട്ടെന്ന് എത്താം എന്ന ധാരണയിൽ വാഹനവ്യൂഹത്തെ പിന്തുടരുകയായിരുന്നു. മുഖ്യമന്ത്രിയുടെ കോൺവോയിലേക്ക് കടന്നതിനും നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ സഞ്ചരിച്ചതിനുമാണ് കേസെടുത്തത്.