കൊച്ചി: ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ എടുത്ത കേസ് റദ്ദാക്കി. രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്തിരുന്ന ലൈംഗികാതിക്രമ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസെടുക്കാനുളള കാലപരിധി അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
നടിയുടെ പീഡന പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജസ്റ്റിസ് സി. പ്രതീപ് കുമാറിന്‍റെ ബെഞ്ചാണ് കേസ് റദ്ദാക്കിയത്. എറണാകുളം നോർത്ത് പോലീസ് രെജിസ്റ്റർ ചെയ്ത കേസാണ് റദ്ദാക്കിയത്.
പതിനഞ്ച് വര്‍ഷത്തിലേറെ വൈകി കേസെടുത്ത മജിസ്‌ട്രേറ്റ് കോടതി നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു.പരമാവധി 2 വർഷം മാത്രം തടവുശിക്ഷ ലഭിക്കുന്ന കേസുകളിൽ സംഭവം നടന്ന് മൂന്നുവർഷത്തിനകം പരാതി നൽകണമെന്നും കോടതി ചൂണ്ടിക്കാട്ടി.
തനിക്കെതിരെ പരാതിയിൽ പറയുന്ന ആരോപണങ്ങൾ നിലനിൽക്കില്ലെന്നും 2009 ൽ നടന്ന സംഭവത്തിന് നടി 2024 ഓഗസ്റ്റ് 26നാണ് പരാതി നൽകിയതെന്നും രഞ്ജിത്ത് ഹർജിയിൽ പറഞ്ഞിരുന്നു. 15 വർഷം മുൻപ് സിനിമാ ചർച്ചയ്ക്കായി കൊച്ചിയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലൈംഗിക താൽപര്യത്തോടെ സ്പർശിക്കാൻ ശ്രമിച്ചെന്നായിരുന്നു നടിയുടെ പരാതി.