വടക്കൻ ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു; ആവേശമായി കലാശക്കൊട്ട്
ഏഴ് ജില്ലകളിൽ നാളെ (ബുധനാഴ്ച) നിശബ്ദ പ്രചാരണം നടക്കും
കോഴിക്കോട്: തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് വടക്കൻ ജില്ലകളിൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പരസ്യ പ്രചാരണം സമാപിച്ചു. ആവേശം അലതല്ലിയ കൊട്ടിക്കലാശത്തിനിടെ പലയിടത്തും മുന്നണി പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയും സംഘർഷവും ഉണ്ടായി.
ഈ ഏഴ് ജില്ലകളിൽ നാളെ (ബുധനാഴ്ച) നിശബ്ദ പ്രചാരണം നടക്കും. വ്യാഴാഴ്ചയാണ് (ഡിസംബർ 11) വോട്ടെടുപ്പ് നടക്കുന്നത്. പ്രാദേശിക വിഷയങ്ങൾക്കൊപ്പം, ശബരിമല വിഷയം, ജമാഅത്തെ ഇസ്ലാമി - യുഡിഎഫ് ബന്ധം, ഡീൽ ആരോപണങ്ങൾ തുടങ്ങിയ ദേശീയ, സംസ്ഥാന രാഷ്ട്രീയ വിഷയങ്ങളും പ്രചാരണത്തിൽ സജീവ ചർച്ചയായിരുന്നു.
പൊതുതെരഞ്ഞെടുപ്പുകളിലെ കേന്ദ്രീകൃത കൊട്ടിക്കലാശത്തിന് പകരം, ഇത്തവണ വാർഡുതലങ്ങളിൽ റോഡ് ഷോ നടത്തി പരമാവധി പിന്തുണ ഉറപ്പിക്കാനാണ് സ്ഥാനാർത്ഥികളും മുന്നണികളും ശ്രമിച്ചത്. പരസ്യ പ്രചാരണത്തിൻ്റെ അവസാന മണിക്കൂറുകളിലെ ആവേശം പലയിടത്തും സംഘർഷത്തിൽ കലാശിച്ചു. കണ്ണൂർ പഴയങ്ങാടി, കോഴിക്കോട് (വടകര, കാരശ്ശേരി), പാലക്കാട് (മണ്ണാർക്കാട്), ഒഞ്ചിയം, പൂക്കോട്ടൂർ എന്നിവിടങ്ങളിൽ യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി ഉണ്ടായി.
What's Your Reaction?

