തിരുവനന്തപുരത്ത് 17കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം; ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ പൂൾ പൂട്ടി
ഓഗസ്റ്റ് 16നാണ് സുഹൃത്തുക്കളോടൊപ്പം വിദ്യാർഥി സ്വിമ്മിങ് പൂളിൽ കുളിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് 17കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പൂവാർ സ്വദേശിയായ പ്ലസ്ടു വിദ്യാർഥിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാർഥി കുളിക്കാനിറങ്ങിയ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി. വെള്ളത്തിൻ്റെ സാമ്പിളുകളും ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 16നാണ് സുഹൃത്തുക്കളോടൊപ്പം വിദ്യാർഥി സ്വിമ്മിങ് പൂളിൽ കുളിച്ചത്. പിന്നാലെ കടുത്ത തലവേദനയും പനിയും അനുഭവപ്പെട്ടു. ഇതേതുടർന്ന്, തിരുവനന്തപുരത്തെ രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുകയായിരുന്നു. പനിയും തലവേദനയും ശക്തമായതോടെ, വിദ്യാർഥി സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
What's Your Reaction?






