വാഷിങ്ടൺ: ഫാർമസ്യൂട്ടിക്കല്‍ ഉൽപന്നങ്ങൾക്ക് നൂറ് ശതമാനം തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒക്ടോബർ ഒന്നാം തീയതി മുതൽ 100 ശതമാനം വരെ തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചത്. സമൂഹമാധ്യമത്തിലൂടെയാണ് ട്രംപിന്‍റെ പ്രഖ്യാപനം. അതേസമയം അമേരിക്കയിൽ പ്ലാന്റുകളുള്ള കമ്പനികൾക്ക് ഈ തീരുമാനം ബാധകമാകില്ല. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്കാണ് തീരുവ ഏർപ്പെടുത്തുന്നത്.
'‘ഒരു കമ്പനി അവരുടെ മരുന്ന് ഉത്പാദന പ്ലാൻ്റ് അമേരിക്കയിൽ സ്ഥാപിക്കുന്നില്ലെങ്കിൽ, 2025 ഒക്ടോബർ ഒന്നാം തീയതി മുതൽ ബ്രാൻഡഡ് അല്ലെങ്കിൽ പേറ്റൻ്റ് നേടിയ എല്ലാ ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾക്കും ഞങ്ങൾ 100 ശതമാനം തീരുവ ചുമത്തും. ഏതെങ്കിലും കമ്പനി അവരുടെ പ്ലാന്റിന്റെ നിർമാണം ഇതിനകം ആരംഭിച്ചിട്ടുണ്ടെങ്കിൽ അവരുടെ ഉത്പന്നങ്ങൾക്ക് തീരുവ ഉണ്ടായിരിക്കില്ല’' എന്നാണ് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചത്.
ട്രംപിന്‍റെ ഈ പ്രഖ്യാപനം ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ മേഖലക്ക് കനത്ത തിരിച്ചടിയാണ്. 2025 ന്റെ ആദ്യ പകുതിയിൽ 3.7 ബില്യൺ ഡോളറിന്റെ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളാണ് അമേരിക്കയിലേക്ക് ഇന്ത്യയിൽ നിന്ന് കയറ്റി അയച്ചത്. ഇന്ത്യയെ കൂടാതെ യൂറോപ്യൻ യൂണിയൻ, കാനഡ എന്നിവിടങ്ങളെയും തീരുമാനം കാര്യമായി ബാധിക്കും.