ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ
എ പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലയളവിലെ ബോർഡ് അംഗമായിരുന്നു ഇദ്ദേഹം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി പോലീസ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മുൻപാകെ കീഴടങ്ങി. എ പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലയളവിലെ ബോർഡ് അംഗമായിരുന്നു ഇദ്ദേഹം.
എസ്ഐടി ഓഫീസിലെത്തിയാണ് വിജയകുമാർ കീഴടങ്ങിയത്. താൻ പൂർണ്ണ നിരപരാധിയാണെന്നും എന്നാൽ കേസിനെത്തുടർന്നുള്ള സമ്മർദ്ദം താങ്ങാനാകാത്തതിനാലാണ് കീഴടങ്ങുന്നതെന്നുമാണ് വിജയകുമാറിന്റെ വിശദീകരണം. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നിർദ്ദേശപ്രകാരമാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റിന് പിന്നാലെ കോടതിയിൽ നൽകിയിരുന്ന മുൻകൂർ ജാമ്യാപേക്ഷ അദ്ദേഹം പിൻവലിക്കുകയും ചെയ്തു.
കേസിൽ ദേവസ്വം ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. മുൻ അംഗങ്ങളായ ശങ്കർദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം നീളാത്തതിൽ പ്രത്യേക അന്വേഷണ സംഘത്തെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കോടതി നടപടികൾ കർശനമായതോടെ അറസ്റ്റ് ഉറപ്പാണെന്ന് കണ്ടാണ് വിജയകുമാർ കീഴടങ്ങിയത്.
മുൻ ബോർഡ് പ്രസിഡന്റ് പത്മകുമാറിന്റെ മൊഴി പ്രകാരം, ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ കൈമാറിയതിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ പങ്കുണ്ട്. 2018 നവംബറിൽ കെ. രാഘവന്റെ ഒഴിവിലേക്കാണ് സിപിഎം പ്രതിനിധിയായി വിജയകുമാർ ദേവസ്വം ബോർഡിലെത്തിയത്. വിജയകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ കേസിലെ മറ്റ് അംഗങ്ങളായ ശങ്കർദാസ് ഉൾപ്പെടെയുള്ളവരിലേക്കും അന്വേഷണം കൂടുതൽ ഊർജ്ജിതമാകും.
What's Your Reaction?

