ചെങ്കോട്ട സ്ഫോടനം: ഉമർ നബിയുടെ സഹായി പിടിയിൽ
സ്ഫോടനത്തിനായി കാർ വാങ്ങിയത് അമീർ റഷീദ് അലിയുടെ പേരിലാണെന്ന് എൻഐഎ വ്യക്തമാക്കി
ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ ഉമർ നബിയുടെ സഹായിയായ അമീർ റഷീദ് അലിയാണ് എൻഐഎയുടെ പിടിയിലായത്.
സ്ഫോടനത്തിനായി കാർ വാങ്ങിയത് അമീർ റഷീദ് അലിയുടെ പേരിലാണെന്ന് എൻഐഎ വ്യക്തമാക്കി. കാർ വാങ്ങുന്നതിന് വേണ്ടിയാണ് ഇയാൾ ദില്ലിയിൽ എത്തിയത്. നിലവിൽ, ഈ കേസുമായി ബന്ധപ്പെട്ട് 73 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണെന്നും എൻഐഎ അറിയിച്ചു.
ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച 'വൈറ്റ് കോളർ ഭീകരതയുടെ' വേരുകൾ തേടുകയാണ് അന്വേഷണ ഏജൻസികൾ. കേസിൽ കഴിഞ്ഞ ദിവസവും അറസ്റ്റ് നടന്നിരുന്നു. പഞ്ചാബിലെ പഠാൻകോട്ടിൽ നിന്ന് റയീസ് അഹമ്മദ് എന്ന സർജനാണ് അന്ന് പിടിയിലായത്.
ഇയാൾ പലതവണ അൽഫലാ സർവകലാശാലയിലേക്ക് വിളിച്ചിരുന്നതായി വിവരമുണ്ട്. റയീസ് അഹമ്മദിന് ഉമർ നബിയുമായോ നേരത്തെ പിടിയിലായ മറ്റ് ഡോക്ടർമാരുമായോ ഏതെങ്കിലും ഘട്ടത്തിൽ ബന്ധമുണ്ടായിരുന്നോ എന്നാണ് അന്വേഷണ ഏജൻസികൾ നിലവിൽ പരിശോധിക്കുന്നത്. ഈ വിഷയത്തിൽ എൻഐഎ ഔദ്യോഗികമായി പ്രതികരിക്കുന്ന ആദ്യ സന്ദർഭമാണിത്.
What's Your Reaction?

