പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ വീണ്ടും പ്രതികരണവുമായി മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ രംഗത്ത്. ശബരിമല സ്വർണക്കൊള്ളയിൽ താൻ മാത്രം എങ്ങനെ പ്രതിയാകും എന്ന് പത്മകുമാർ ആരാഞ്ഞു. ബോർഡിന് വീഴ്ച പറ്റിയതിൽ ഒരാൾ മാത്രം എങ്ങനെയാണ് പ്രതിയാവുന്നത്.
ബോർഡിൽ മറ്റാരും അറിയാതെ താൻ മാത്രമെങ്ങനെ തീരുമാനമെടുക്കുമെന്നും അദ്ദേഹം ചോദിച്ചു. എല്ലാം ചെയ്തത് ദേവസ്വം ബോർഡിലെ മറ്റ് അംഗങ്ങളുടെ അറിവോടെയാണ്. എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാമ്യ ഹർജിയിലാണ് എ പത്മകുമാറിന്റെ ഈ വാദം.
ഉദ്യോഗസ്ഥർ പിച്ചള പാളികൾ എന്നെഴുതി അത് ചെമ്പ് പാളികൾ എന്നു തിരുത്തുകയാണ് ചെയ്തത്. ചെമ്പ് ഉപയോഗിച്ചാണ് പാളികൾ നിർമ്മിച്ചത് എന്നതിനാലാണിത്. തിരുത്തൽ വരുത്തിയെങ്കിൽ അംഗങ്ങൾക്ക് പിന്നീടും അത് ചൂണ്ടിക്കാണിക്കാം.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന പദവിയില്‍ ഇരുന്നുകൊണ്ട് ചെയ്യാവുന്ന കാര്യം മാത്രമേ താന്‍ ചെയ്തുള്ളുവെന്ന് പത്മകുമാർ ഹർജിയിൽ പറയുന്നുണ്ട്. കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയിലാണ് പത്മകുമാറിന്‍റെ വാദം. ഹർജി ചൊവ്വാഴ്ച കൊല്ലം കോടതി പരിഗണിച്ചേക്കും.