ധർമേന്ദ്ര പ്രധാനെ പിന്തുണച്ച് ബിജെപി
ദില്ലി: നീറ്റ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്ഥാനം രാജിവെച്ച ധർമേന്ദ്ര പ്രധാനെ പിന്തുണച്ച് ബിജെപി നേതൃത്വവും കേന്ദ്രമന്ത്രിമാരും രംഗത്തെത്തി.
ധർമേന്ദ്ര പ്രധാൻ മികച്ച രീതിയിലാണ് വിദ്യാഭ്യാസ മന്ത്രാലയത്തെ നയിച്ചതെന്നും രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞെന്നും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ പറഞ്ഞു. പൊതുജീവിതത്തിലെ ഉന്നത മൂല്യങ്ങളും നിസ്വാർത്ഥ സേവന മനോഭാവവുമാണ് അദ്ദേഹത്തിന്റെ രാജിയിലൂടെ പ്രകടമായതെന്നും പാർട്ടി പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ വിദ്യാഭ്യാസ നയം (NEP 2020) വിജയകരമായി നടപ്പാക്കുന്നതിലും രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിലും ധർമേന്ദ്ര പ്രധാൻ നിർണായക പങ്കുവഹിച്ചുവെന്ന് നിതിൻ നവീൻ എക്സിൽ കുറിച്ചു. പൊതുതാൽപര്യം മുൻനിർത്തിയുള്ള അദ്ദേഹത്തിന്റെ രാജി രാഷ്ട്രീയ പ്രവർത്തകർക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിജെപിയുടെയും പ്രതിപക്ഷത്തിന്റെയും പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് ധർമേന്ദ്ര പ്രധാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജിക്കത്ത് സമർപ്പിച്ചത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു അദ്ദേഹത്തിന്റെ രാജി. നേരത്തെ രാജിയില്ലെന്ന നിലപാടിലായിരുന്ന കേന്ദ്രസർക്കാർ, പ്രതിഷേധം ശക്തമായതോടെയാണ് തീരുമാനം മാറ്റിയത്.
സിജെപിയും കേന്ദ്രസർക്കാരും തമ്മിൽ നിശ്ചയിച്ചിരുന്ന മൂന്നാംവട്ട ചർച്ചയ്ക്ക് തൊട്ടുമുൻപാണ് ധർമേന്ദ്ര പ്രധാൻ രാജി പ്രഖ്യാപിച്ചത്. നിലവിലെ സംഭവവികാസങ്ങളിൽ താൻ അതീവ ദുഃഖിതനാണെന്നും രാജ്യവിരുദ്ധ ശക്തികൾക്ക് അവസരം നൽകാതിരിക്കാനാണ് രാജിയെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.
What's Your Reaction?



