ഡൽഹി: ഈ വർഷത്തെ അവസാന മൻ കീ ബാത്തിൽ 2025ലെ നേട്ടങ്ങളും നഷ്ടങ്ങളും വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാൻ നടത്തിയ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത‍്യ തിരിച്ചടി നൽകിയ ഓപ്പറേഷൻ സിന്ദൂർ രാജ‍്യത്തെ ഓരോ പൗരന്‍റെയും അഭിമാനമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഇന്നത്തെ ഭാരതം സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ലോകം വ്യക്തമായി കണ്ടു. ഇന്ത്യയുടെ ശക്തി ലോകത്തിനു ബോധ്യപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 2025ൽ ഒരുപാട് നേട്ടങ്ങൾ രാജ്യത്ത് ഉണ്ടായെങ്കിലും പല നഷ്ടങ്ങളും രാജ്യം നേരിടേണ്ടിവന്നു. വനിത ക്രിക്കറ്റ് ലോകകപ്പ് നേട്ടം, വന്ദേമാതരം 150ാം വാർഷികം എന്നിവയെ പറ്റിയും പ്രധാനമന്ത്രി പരാമർശിച്ചു.
മാത്രമല്ല ശാസ്ത്ര ലബോറട്ടറികൾ മുതൽ ലോകത്തിലെ ഏറ്റവും വലിയ പ്ലാറ്റ്‌ഫോമുകൾ വരെ, എല്ലായിടത്തും ഇന്ത്യ ശക്തമായ വ്യക്തിമുദ്ര പതിപ്പിച്ചെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. രാജ്യത്തെ ഭാഷകൾ വരും തലമുറയെ പഠിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി ഓർമിപ്പിച്ചു.
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗത്തെക്കുറിച്ചും മോദി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ശാസ്ത്രത്തിലും ബഹിരാകാശത്തും ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായി ശുഭാംശു ശുക്ല മാറിയെന്ന് അദേഹം പറഞ്ഞു. 2026 പ്രതീക്ഷകളുടെ വർഷം ആണെന്നും രാജ്യം കൂടുതൽ ഊർജ്ജത്തോടെ മുന്നേറുമെന്നും മോദി മുൻ കീ ബാത്തിൽ പറഞ്ഞു.