സത്യൻ അന്തിക്കാടിൻ്റെ സന്ധീപ് ബാലകൃഷ്ണനെ അവതരിപ്പിക്കാൻ മോഹൻലാൽ എത്തി; ഹൃദപൂർവ്വത്തിന്റെ ചിത്രീകരണ വിശേഷങ്ങൾ
മോഹൻലാൽ ക്യാമറക്കു മുന്നിലെത്തിക്കൊണ്ട് പറഞ്ഞു... നമമള് തുടങ്ങുവല്ലേ സത്യേട്ടാ...? അതെ യതേ തുടങ്ങുന്നു, സത്യൻ അന്തിക്കാടിൻ്റെ മറുപടി.

തൃപ്പൂണിത്തറ: മനോഹരമായ ലൈറ്റ് ക്രീം ഷർട്ടും വൈറ്റ് ലിനൻ പാൻ്റും, കൃത്യമായി ചീകിയൊതുക്കിയ മുടിയുമൊക്കെയായി മോഹൻലാൽ ക്യാമറക്കു മുന്നിലെത്തിക്കൊണ്ട് പറഞ്ഞു... നമമള് തുടങ്ങുവല്ലേ സത്യേട്ടാ...? അതെ യതേ തുടങ്ങുന്നു, സത്യൻ അന്തിക്കാടിൻ്റെ മറുപടി.
എടുക്കാൻ പോകുന്ന സീൻ സത്യൻ അന്തിക്കാട് തന്നെ മോഹൻലാലിനെ വായിച്ചു കേൾപ്പിച്ചു. മോഹൻലാലിനോടൊപ്പം പ്രദർശന ശാലകളിൽ നിറഞ്ഞ കൈയ്യടി വാങ്ങിക്കൊണ്ടിരിക്കുന്ന യുവനടൻ സംഗീത് പ്രതാപും ഉണ്ട്.
ഇവർ രണ്ടുപേരും ഒന്നിച്ചുള്ള രംഗമാണ് ഇവിടെ ചിത്രീകരിക്കുന്നത്. ചിത്രത്തിലെ മുഴുനീള കഥാപാത്രത്തെയാണ് സംഗീത് അവതരിപ്പിക്കുന്നത്. ഷോട്ടിലേക്ക് കയറുന്നതിനു മുൻപ് സംഗീത് മോഹൻലാലിൻ്റ അനുഗ്രഹവും വാങ്ങി.
ഇപ്പോൾ മികച്ച രീതിയിൽ പ്രദർശിപ്പിച്ചുവരുന്ന ബ്രോമൻസ് എന്ന ചിത്രത്തിൽ സംഗീത് നീണ്ട കയ്യടി വാങ്ങുകയാണ്. അതിനോടൊപ്പം ഇത്രയും വലിയ ഒരു സംവിധായകൻ്റേയും നടൻ്റെയും ഒപ്പം അഭിനയിക്കുവാൻ ലഭിച്ചു അവസരം തൻ്റെ ജീവിതത്തിലെ എക്കാലത്തേയും അഭിമാന നിമിഷമാണെന്നും സംഗീത് പറഞ്ഞു.
തൃപ്പൂണിത്തറ പുതിയകാവിലെ ഒരിടത്തരം വീട്ടിലായിരുന്നു ഈ രംഗങ്ങൾ അരങ്ങേറിയത്.
ഫെബ്രുവരി പത്ത് തിങ്കളാഴ്ച്ചയാണ് ആശിർവ്വാദ് സിനിമാസിനു വേണ്ടി ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച്
സത്യൻ അന്തിക്കാട് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചതെങ്കിലും ഫെബ്രുവരി പതിനാല് ശനിയാഴ്ച്ച മുതലാണ് മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയത്.
നിർമ്മാതാവ് ആൻ്റെണി പെരുമ്പാവൂരിനൊപ്പമാണ് മോഹൻലാൽ സെറ്റിലെത്തിയത്. പ്രേക്ഷകർക്കിടയിൽ എന്നും കൗതുകമുള്ള ഒരു കോമ്പിനേഷനാണ് സത്യൻ അന്തിക്കാടും മോഹൻലാലും. ലാളിത്യത്തിലൂടെ നെഞ്ചോടു ചേർത്തുവയ്ക്കാൻ പറ്റുന്ന ഒരു പിടി ചിത്രങ്ങളാണ് ഈ കോമ്പോയിൽ പിറന്നത്.
ഹൃദയപൂർവ്വം എന്ന ചിത്രത്തിലെ സന്ധീപ് ബാലകൃഷ്ണനും അത്തരത്തിൽ തന്നെയുള്ള ഒരു കഥപാത്രമായിരിക്കും.
സംഗീതിൻ്റെ ജൻമദിനം കൂടിയായിരുന്നു അന്ന്. ഇതു മനസ്സിലാക്കിയ പ്രൊഡക്ഷൻ ടീം തികച്ചും ലളിതമായ രീതിയിൽ കേക്കുമുറിച്ച് സംഗീതിന് ജൻമദിനാശംസയും നേർന്നു.
സത്യൻ സാറിനോടും ലാലേട്ടനുമൊത്ത് അഭിനയിക്കാനെത്തിയ ദിവസം തന്നെ തൻ്റെ ജൻമദിനം കടന്നുവന്നത് ഭാഗ്യമായി കരുതുന്നുവെന്ന് സംഗീത് ഈയവസരത്തിൽ അനുസ്മരിച്ചു. സിദ്ദിഖും സെറ്റിലുണ്ടായിരുന്നു.
ലാലു അലക്സ്, സംഗീത എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. മാളവികാ മോഹനാണു നായിക. അഖിൽ സത്യൻ്റെ കഥക്ക് ടി.പി സോനു തിരക്കഥ രചിച്ചിരിക്കുന്നു. മനു മഞ്ജിത്തിൻ്റെ ഗാനങ്ങൾക്ക് ജസ്റ്റിൻ പ്രഭാകർ ഈണം പകർന്നിരിക്കുന്നു. അനു മൂത്തേടത്താണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ്- കെ.രാജഗോപാൽ.
കലാസംവിധാനം- പ്രശാന്ത് മാധവ്.
മേക്കപ്പ്- പാണ്ഡ്യൻ.
കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്.
അനൂപ് സത്യനാണ് മുഖ്യ സംവിധാന സഹായി.
സഹ സംവിധാനം- ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി.
പ്രൊഡക്ഷൻ മാനേജർ- ആദർശ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ശ്രീക്കുട്ടൻ.
പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്.
കൊച്ചി, വണ്ടിപ്പെരിയാർ, പൂന എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
പി.ആർ.ഒ- വാഴൂർ ജോസ്.
ഫോട്ടോ- അമൽ.സി.സദർ.
What's Your Reaction?






