ചെങ്കോട്ട സ്‌ഫോടനം: അൽ ഫലാഹ് സർവകലാശാല അടക്കം 25 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്

ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് ഡോക്ടർമാരുടെ പങ്ക് വെളിപ്പെട്ടതോടെയാണ് ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാല അന്വേഷണ ഏജൻസികളുടെ സംശയനിഴലിലായത്

Nov 18, 2025 - 10:24
Nov 18, 2025 - 10:24
 0
ചെങ്കോട്ട സ്‌ഫോടനം: അൽ ഫലാഹ് സർവകലാശാല അടക്കം 25 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്

ന്യൂഡൽഹി: ചെങ്കോട്ട കാർ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാല ഉൾപ്പെടെ 25-ൽ അധികം കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ഭീകരപ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരിച്ചതുമായി ബന്ധപ്പെട്ടാണ് സർവകലാശാല കേന്ദ്രീകരിച്ചുള്ള പരിശോധന. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് ഡോക്ടർമാരുടെ പങ്ക് വെളിപ്പെട്ടതോടെയാണ് ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാല അന്വേഷണ ഏജൻസികളുടെ സംശയനിഴലിലായത്.

ഭീകരസംഘത്തിന് സാമ്പത്തിക സഹായങ്ങൾ ലഭിച്ചതുമായി ബന്ധപ്പെട്ട് അന്വേഷിക്കാനുള്ള സർക്കാരിൻ്റെ ഉത്തരവിനെ തുടർന്നാണ് ഇഡിയുടെ നടപടി. ഫരീദാബാദിലെ 70 ഏക്കർ വിസ്തൃതിയുള്ള ഓഖ്ലയിലെ സർവകലാശാലയുടെ ഓഫീസും റെയ്ഡ് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ ഉൾപ്പെടുന്നു. സർവകലാശാലയുടെ അക്കൗണ്ടുകൾ ഫോറൻസിക് ഓഡിറ്റിന് വിധേയമാക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഡൽഹി പോലീസിൻ്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും (EOW) സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. 

സ്ഫോടനക്കേസ് എൻഐഎ (NIA) അന്വേഷിക്കുമ്പോൾ, സർവകലാശാലയുടെ ധനസഹായം ഭീകരപ്രവർത്തനത്തിനായി ഉപയോഗിച്ചിരുന്നോ എന്നും, സംഘത്തിൻ്റെ സാമ്പത്തിക പ്രവർത്തനങ്ങളുടെ മറ്റ് വശങ്ങളും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും സാമ്പത്തിക കുറ്റകൃത്യ വിഭാഗവും അന്വേഷിക്കുന്നു. അൽ ഫലാഹ് സർവകലാശാലയുടെ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് (AIU) അംഗത്വം നേരത്തെ റദ്ദാക്കിയിരുന്നു. സർവകലാശാലയ്ക്കെതിരെ വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാ കുറ്റങ്ങൾ ചുമത്തി ഡൽഹി പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. 2014-ൽ സ്ഥാപിതമായ അൽ-ഫലാഹ് യൂണിവേഴ്സിറ്റിക്ക് അടുത്ത വർഷം യുജിസിയുടെ അംഗീകാരം ലഭിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow