നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; യുഡിഎഫ് മുന്നില്‍
എം.സ്വരാജ് രണ്ടാമതും സ്വതന്ത്രസ്ഥാനാര്‍ഥി പി.വി.അന്‍വര്‍ മൂന്നാമതുമാണ്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് ലീഡ് ചെയ്യുന്നു. 3771 വോട്ടിന്റെ ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്കുള്ളത്. എം.സ്വരാജ് രണ്ടാമതും സ്വതന്ത്രസ്ഥാനാര്‍ഥി പി.വി.അന്‍വര്‍ മൂന്നാമതുമാണ്.
ആദ്യം എണ്ണിയത് വഴിക്കടവിലെ വോട്ടാണ്. നാലു റൗണ്ടുകളുള്ളതിൽ മൂന്നാം റൗണ്ട് വോട്ട് എണ്ണിയപ്പോൾ 3771 വോട്ടിന്റെ ലീഡാണ് ഷൗക്കത്തിനുള്ളത്. മൂന്നാം റൗണ്ടിൽ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് 13045 വോട്ടുകളും യുഡിഎഫ് സ്ഥാനാർഥി ഷൗക്കത്ത് 15335 വോട്ടും അൻവർ 5539 വോട്ടും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ് 1902 വോട്ടു നേടി.
എല്‍ഡിഎഫിനായി എം.സ്വരാജ്, യുഡിഎഫിനായി ആര്യാടന്‍ ഷൗക്കത്ത്, എന്‍ഡിഎയ്ക്കായി മോഹന്‍ ജോര്‍ജ്, സ്വതന്ത്രസ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പി.വി.അന്‍വര്‍ എന്നിവരടക്കം 10 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത്. ഇടതു സ്വതന്ത്രനായിരുന്ന പി.വി.അൻവർ സർക്കാരുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് രാജിവച്ചതാണ് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. ഗുജറാത്തിലെ കാഡി, വിസാദര്‍, പഞ്ചാബിലെ ലുധിയാന, പശ്ചിമ ബംഗാളിലെ കാളിഗഞ്ജ് എന്നീ നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലവും ഇന്നറിയാം.
263 ബൂത്തുകളിലെ 1.74 ലക്ഷം വോട്ടർമാരുടെ ജനവിധി 19 റൗണ്ടുകളിലായാണ് എണ്ണുന്നത്. സംസ്ഥാനത്ത് ഭരണത്തുടർച്ചയോ ഭരണമാറ്റമോ എന്ന് സൂചിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് കാത്തിരിക്കുന്നത്.
75.27% ആയിരുന്നു പോളിങ്. 8,000 വോട്ടിനു ജയിക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. അത് 25,000 വോട്ടുവരെ പോകുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. വോട്ടു വിഹിതം വർധിപ്പിക്കാനാകുമെന്ന് എൻഡിഎയും കണക്കുകൂട്ടുന്നു. 25,000–30,000 വോട്ടുവരെ പിടിക്കുമെന്നു പി.വി.അൻവർ ക്യാംപ് പറയുന്നുണ്ടെങ്കിലും പരമാവധി 15,000 ആണ് മുന്നണികൾ കണക്കുകൂട്ടുന്നത്.
What's Your Reaction?






