തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് വീണ്ടും ഒരു പൊൻതൂവൽ കൂടി. ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്തു. കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. തൃശ്ശൂർ സ്വദേശിയായ ക്യാപ്റ്റൻ വില്ലി ആന്‍റണിയാണ് എംഎസ്‍സി ഐറീനയുടെ കപ്പിത്താൻ.
ഇന്ന് രാവിലെ 9 മണിയോടെ ബർത്തിങ് പൂർത്തിയായത്. കണ്ടെയ്‌നറുകള്‍ ഇറക്കിയ ശേഷം ഐറീന യൂറോപ്പിലേക്ക് തിരിക്കും. 400 മീറ്റർ നീളവും 61 മീറ്റർ വീതിയുമുണ്ട് എംഎസ്‍സി ഐറീനയ്ക്ക്. തുറമുഖം കമ്മീഷന്‍ ചെയ്ത് ഒരു മാസം മാത്രമാണ് ആയത്. ഇതിനിടെയാണ് അര കിലോമീറ്ററോളം നീളമുള്ള ഐറിന തുറമുഖത്തെത്തുന്നത്.
24,346 ടിഇയു കണ്ടെയ്‌നര്‍ ശേഷിയുള്ള കപ്പല്‍, 16.2 മീറ്റര്‍ ഡ്രാഫ്റ്റിലാണ് വിഴിഞ്ഞം ബെര്‍ത്തിലേക്ക് പ്രവേശിക്കുക. 2023ൽ നിർമ്മിച്ച കപ്പലിൽ 35 ജീവനക്കാരുണ്ട്. വിഴിഞ്ഞത്ത് ബർത്ത് ചെയ്യുന്ന 347ആമത് കപ്പലാണ് എംഎസ്‍സി ഐറീന.