ഷിംല കരാർ ഒപ്പുവച്ച മേശയിൽ നിന്ന് പാക്കിസ്ഥാൻ പതാക നീക്കി ഇന്ത്യ

ഹിമാചൽ പ്രദേശിലെ രാജ്ഭവനിൽ വച്ചാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും പാക്കിസ്ഥാൻ പ്രസിഡന്റായിരുന്ന സുൾഫിക്കർ അലി ഭൂട്ടോയും ചേർന്ന് ഷിംല കരാർ ഒപ്പുവച്ചത്

Apr 25, 2025 - 19:03
 0  10
ഷിംല കരാർ ഒപ്പുവച്ച മേശയിൽ നിന്ന് പാക്കിസ്ഥാൻ പതാക നീക്കി ഇന്ത്യ

ന്യൂഡൽഹി: ഷിംല കരാർ മരവിപ്പിക്കുമെന്ന പാക്കിസ്ഥാന്റെ പ്രഖ്യാപനത്തിനു പിന്നാലെ, ഷിംല കരാർ ഒപ്പുവച്ച മേശപ്പുറത്ത് നിന്ന് പാക്കിസ്ഥാൻ പതാക ഒഴിവാക്കി ഇന്ത്യ. ഹിമാചൽ പ്രദേശിലെ രാജ്ഭവനിൽ വച്ചാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും പാക്കിസ്ഥാൻ പ്രസിഡന്റായിരുന്ന സുൾഫിക്കർ അലി ഭൂട്ടോയും ചേർന്ന് ഷിംല കരാർ ഒപ്പുവച്ചത്.

1972 ജൂലായ് മൂന്നിനായിരുന്നു ഇത്. ഹിമാചൽ പ്രദേശ് രാജ്ഭവനിലെ കീർത്തി ഹാളിൽ ഇരു രാജ്യങ്ങളുടെയും പതാകയോടുകൂടി കരാർ ഒപ്പുവച്ച തടിമേശ ചരിത്രസ്മാരകം എന്നപോലെ സംരക്ഷിച്ചിരുന്നു. ഇവിടെ നിന്നാണ് ഇപ്പോൾ പതാക ഒഴിവാക്കിയിരിക്കുന്നത്.ഭൂട്ടോ കരാറിൽ ഒപ്പുവയ്ക്കുന്നതിന്റെയും ഇന്ദിരാഗാന്ധി അദ്ദേഹത്തോടൊപ്പം ഇരിക്കുന്നതിന്റെയും ഒരു ഫോട്ടോ മേശപ്പുറത്ത് സൂക്ഷിച്ചിട്ടുണ്ട്.

1972ലെ ഇന്ത്യാ-പാക്കിസ്ഥാൻ ഉച്ചകോടിയുടെ മറ്റ് നിരവധി ഫോട്ടോകളും പശ്ചാത്തലത്തിലെ ചുമരിലുണ്ട്. 1971ലെ ഇന്ത്യാ–പാക്കിസ്ഥാൻ യുദ്ധത്തിനുശേഷം 1972ലാണ് ഇരു രാജ്യങ്ങളും തമ്മിൽ ഷിംല കരാർ നിലവിൽ വരുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ കാലങ്ങളായി തുടരുന്ന പല സംഘർഷങ്ങൾക്കും അവസാനം കുറിക്കുക എന്നത് ലക്ഷ്യമിട്ടുകൊണ്ടായിരുന്നു കരാർ. മൂന്നാമതൊരാളുടെ ഇടപെടലില്ലാതെ തർക്കങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കും എന്നതായിരുന്നു അതിൽ പ്രധാനം.

 പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ പാക്കിസ്ഥാൻ ഇടപെടൽ വെളിപ്പെട്ടതോടെ കടുത്ത നയതന്ത്ര നടപടികളിലേക്ക് ഇന്ത്യ കടന്നിരുന്നു. പാക്കിസ്ഥാൻ പൗരന്മാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണം എന്നതായിരുന്നു അതിൽ പ്രധാനം. വാഗ–അട്ടാരി അതിർത്തി പൂർണമായി അടച്ചു. പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാറും ഇന്ത്യ മരവിപ്പിച്ചു. ഇതിന് പിന്നാലെയാണ് ജലം നിഷേധിക്കുന്നത് യുദ്ധസമാനമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഷിംല കരാർ മരവിപ്പിക്കുകയാണെന്ന് പാക്കിസ്ഥാൻ അറിയിച്ചത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow